ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യ ആസ്ഥാനമായുള്ള 103 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പിരിച്ചുവിട്ട് ജർമൻ എയർലൈൻസ് ഗ്രൂപ്പ് ആയ ലുഫ്താൻസ. ജർമൻ എയർലൈൻസ് ഗ്രൂപ്പ് രണ്ട് വർഷത്തേക്ക് ശമ്പളമില്ലാതെ അവധി വാഗ്ദാനം ചെയ്തപ്പോൾ മാനേജ്‌മെന്റിൽ നിന്ന് “തൊഴിൽ ഉറപ്പ്” ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ ജീവനക്കാർ എയർലൈനുമായി ഒരു നിശ്ചിതകാല കരാറിലാണ് പ്രവർത്തിച്ചിരുന്നത്. അവരിൽ ചിലർ 15 വർഷത്തിലേറെയായി കമ്പനിയിൽ പ്രവർത്തിച്ചു വന്നവരാണ്. കൊറോണ വൈറസ് ഏല്പിച്ച കടുത്ത സാമ്പത്തിക ആഘാതം മൂലം വിമാനക്കമ്പനിയെ പുനഃസംഘടിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അതിന്റെ ഭാഗമായി “ഡൽഹി ആസ്ഥാനമായുള്ള ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സ്ഥിരകാല തൊഴിൽ കരാറുകൾ വിപുലീകരിക്കില്ലെന്നും ലുഫ്താൻസ വക്താവ് പറഞ്ഞു.

“കനത്ത നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ലോകമെമ്പാടുമുള്ള എല്ലാ എയർലൈനുകളെയും പോലെ ലുഫ്താൻസയും അതിന്റെ ഭാവി സുരക്ഷിതമാക്കാൻ നടപടിയെടുക്കേണ്ടതുണ്ട്.” പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ഫലമായി രാജ്യാന്തര വിമാന യാത്ര കുറഞ്ഞുവരുന്നതിനാൽ ക്യാബിൻ സ്റ്റാഫിന് കാര്യമായ ജോലി അവശേഷിക്കുന്നില്ല. “ഇന്ത്യൻ യൂണിയനുമായി ഞങ്ങൾ രണ്ടുവർഷത്തെ ശമ്പളമില്ലാത്ത അവധി നൽകുന്നതിന് ഒരു കരാറിൽ ഒപ്പുവെച്ചു. എൻറോൾ ചെയ്ത കുടുംബാംഗങ്ങൾക്ക് പോലും ലുഫ്താൻസ പ്രാദേശിക ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് തുടരുന്നു.” പ്രസ്താവനയിൽ പറയുന്നു

എന്നാൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ദീർഘകാല കരാറുകളിൽ ഒറ്റരാത്രികൊണ്ട് മുൻ‌കൂട്ടി അറിയിപ്പ് നൽകാതെ തന്നെ സേവനങ്ങൾ അവസാനിപ്പിച്ചതായി വൃത്തങ്ങൾ ആരോപിച്ചു. ഈ പുനഃസംഘടന ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും വലിയ അളവിൽ ആഭ്യന്തര വിപണികളെ, പ്രത്യേകിച്ച് ജർമ്മനിയും ഉൾപ്പെടുന്നുവെന്നും മനസ്സിലാക്കണമെന്ന് കമ്പനി അറിയിച്ചു.