ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിനോട് അനുബന്ധിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും മാറ്റി ബ്രിട്ടനിലെ ജീവിതം സാധാരണ നില കൈവരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കാനുള്ള സന്ദേശം ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. കോവിഡാനന്തരം രാജ്യത്തെ തൊഴിൽ മേഖലയെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾ അസ്ഥാനത്താകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുകെയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

യുകെയിലെ തൊഴിൽമേഖലയിൽ ഏകദേശം ഒരു ദശലക്ഷത്തിലധികം തൊഴിലാളികളുടെ കുറവുണ്ടെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. ഇത് ഒരു പരിധിവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് വൻ ജോലി സാധ്യത തുറന്നു കൊടുക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത് . കഴിഞ്ഞ കുറേ നാളുകളായി ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി യുകെയിലേയ്ക്ക് കേരളത്തിൽ നിന്നടക്കം ഒട്ടേറെ വിദ്യാർഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പാർട്ട് ടൈം ജോലിക്കായി പരിശ്രമിക്കുന്ന പുതിയ കുടിയേറ്റക്കാർക്ക് ആശ്വാസകരമാണ് തൊഴിൽ മേഖലയിലെ ഒഴിവുകളെ കുറിച്ചുള്ള വാർത്തകൾ.

കോവിഡിൻെറ ആരംഭത്തിൽ യുകെയിൽ ആവിഷ്കരിച്ച ഫർലോ സ്കീം പിൻവലിക്കുമ്പോൾ തൊഴിലില്ലായ്മ ഉയരുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ് . ഫർലോ സ്കീം ലഭിച്ചവർ അത് നിർത്തലാക്കിയപ്പോൾ പുതിയ സംരഭവങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന് ഋഷി സുനക് ഏർപ്പെടുത്തിയ ഫർലോ സ്കീം വൻവിജയമായിരുന്നു. യുകെയിലെ തൊഴിൽമേഖലയിലുള്ള വിദഗ്ധരായ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചു. ഈ വർഷം ജൂൺ മാസത്തോടെ അഞ്ചുലക്ഷം വിദഗ്ധ തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്