ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽരംഗത്തെ ദീർഘകാല ക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി യുകെ. നിർമ്മാണ മേഖലയ്ക്കായി കൂടുതൽ വിദേശ തൊഴിലാളികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വളർച്ച വർധിപ്പിക്കാനുള്ള വഴികൾ തേടുന്നതിനിടയിൽ കൂടുതൽ വിദേശ തൊഴിലാളികൾക്ക് യുകെയിലേക്ക് വരാനുള്ള അവസരം സർക്കാർ ഒരുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തൊഴിലാളികൾ കുറവുള്ള മേഖലകൾ തിരഞ്ഞെടുത്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ നീക്കം.

അതേസമയം, ലിസ്റ്റിൽ ചേർക്കപ്പെട്ടവരിൽ പ്രധാനമായും നിർമാണതൊഴിലാളികൾ, റൂഫർമാർ, മരപ്പണിക്കാർ, പ്ലാസ്റ്ററർമാർ, നിർമാണ വ്യാപാരത്തിൽ പ്രവർത്തിക്കുന്നവർ എന്നിവരായിരിക്കണമെന്ന് സർക്കാരിന്റെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവരിൽ ഒന്നാമത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളുകൾ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. എന്നാൽ, ഈ ജോലികൾ ചെയ്യുന്നവരെ പട്ടികയിൽ ചേർക്കണോ എന്നുള്ളത് സംബന്ധിച്ച് മന്ത്രിമാർ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ചേർന്ന് ആലോചന നടത്തുകയാണ്. കൂടുതൽ ആളുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ജോലിക്ക് എത്തിക്കാൻ പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ശുപാർശ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ പങ്കുവെക്കുന്നത്. മൈഗ്രേഷൻ അഡ്വൈസറി കമ്മറ്റി റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. £20,480 പൗണ്ടിന് ജോലിക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. നിലവിൽ അടിസ്ഥാന ശമ്പളമായ £25, 600 നാണ് ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്മെന്റിലൂടെ ആളുകളെ കൊണ്ടുവന്നാൽ 80% ത്തിലധികം ജീവനക്കാരെ നിയമിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.