ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്യുകയും 100 ശതമാനം ഉൽപ്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നതിലേക്ക് ലോകം ഉടൻ മാറുമോ ? യുകെയിലെ എഴുപതോളം കമ്പനികൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ സമയക്രമം നടപ്പാക്കിക്കഴിഞ്ഞു. വിജയകരമാണെന്ന് കണ്ടാൽ രാജ്യം മുഴുവൻ പുതിയ സമയക്രമം നടപ്പിലാക്കിയേക്കും.

യുകെയിൽ ഉടനീളം മൂവായിരത്തിലധികം ജീവനക്കാരാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സമയക്രമത്തിൽ ജോലി ചെയ്യുന്നത്. 100: 80: 100 എന്നാണ് പുതിയ മോഡലിന് നൽകിയിരിക്കുന്ന നാമധേയം. 100 ശതമാനം ശമ്പളം, സാധാരണയെ അപേക്ഷിച്ച് 80 ശതമാനം മാത്രം ജോലി സമയം, 100 ശതമാനം ഉത്പാദനക്ഷമത എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ജോലിചെയ്യുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകുകയില്ല.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് പുതിയ സമയക്രമത്തേ കുറിച്ചുള്ള പഠനം നടക്കുന്നത്. നാലു ദിവസം മാത്രം ജോലി ചെയ്യുന്ന തൊഴിൽ ക്രമത്തെ കുറിച്ച് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ ആദ്യമായാണ് . ആറുമാസത്തേയ്ക്കാണ് പഠനം നടത്തുന്നത്. വിജയകരമാണെങ്കിൽ കൂടുതൽ കമ്പനികൾ പുതിയ സമയക്രമത്തിലേയ്ക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ . നാലു ദിവസം മാത്രം ജോലി ചെയ്യുന്നതിലൂടെ ജീവനക്കാർ കൂടുതൽ സന്തോഷവാൻമാരാകുമെന്നും ഇത് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നുമാണ് കമ്പനി മേധാവികളുടെ വിലയിരുത്തൽ