പതിനേഴുകാരിയായ കാമുകിയെയും അവളുടെ സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ചുകൊന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതര. പ്രതി അർപിത് അർണവിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പുലർച്ചെ മൂന്നുമണിയോടെ അർപിതിനെ മകളോടൊപ്പം വീട്ടിനുള്ളിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടതിനെ അമ്മ ചോദ്യം ചെയ്തതാണ് അരുംകൊലകൾക്ക് കാരണമായത്.

പൊലീസ് പറയുന്നത്: പെൺകുട്ടിയും അർപിതുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മയും വീട്ടുകാരും ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും പെൺകുട്ടി ബന്ധം തുടർന്നു. സംഭവദിവസം പുലർച്ചെ മൂന്നുമണിയോടെ അർപിത് പെൺകുട്ടിയുടെ വീട്ടിലെത്തി. ശബ്ദംകേട്ട് ഉണർന്ന അമ്മ മകളെയും അർപിതിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇത് ചോദ്യംചെയ്ത അമ്മ അർപിതിനെ തല്ലാൻ തുടങ്ങി. കലികയറി അയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ അമ്മയെ ആഞ്ഞ് കുത്തി. എന്നാൽ കത്തി ഒടിഞ്ഞുപോയി. ഇതോടെ അടുത്തുകണ്ട ചുറ്റിക എടുത്ത് അവരെ ആക്രമിച്ചു. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. ബഹളം കേട്ടെത്തിയ പെൺകുട്ടിയുടെ സഹോദരനെയുംഅർപിത് ആക്രമിച്ചു. അയാളും തൽക്ഷണം മരിച്ചു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അർപിത് സ്ഥലംവിട്ടിരുന്നു.