100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി.

ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാന്‍ വേണം എന്ന തരത്തില്‍ തെളിവുകള്‍ ഹാജരാക്കിയാണ് പണം തട്ടിയത്.

പകരം പലിശയില്ലാതെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരില്‍ ഉള്‍പ്പെടുന്ന ഷാജി പറയുന്നു. ഫെമ തടഞ്ഞതിനാല്‍ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നാണ് പരാതിക്കാരന്‍ ഷാജി പറയുന്നത്.

ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിര്‍ണയം അവര്‍ നടത്തിയത്. അവര്‍ നടത്തിയ വാലുവേഷനില്‍ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്കെല്ലാം കൂടി വിലയിട്ടത്.

ചേര്‍ത്തല സിഐയ്ക്ക് മോന്‍സണ്‍ നല്‍കിയ പരാതിയില്‍ 25 വാഹനങ്ങള്‍ ലീസിന് നല്‍കിയ വകയില്‍ ഒരുകോടി രൂപ ഞങ്ങള്‍ നല്‍കിയെന്നും ബാക്കി ഏഴ് കോടി നല്‍കണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങള്‍ അയച്ചത് മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണ്. അജിത് പിന്നീട് മോന്‍സണുമായി തെറ്റിപ്പിരിഞ്ഞു.

പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കാണിച്ചാണ് ഇയാള്‍ ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇടപാടുകാാരെ തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്താനായി പഴയ ആഡംബരക്കാറുകള്‍ ഇയാള്‍ വീട്ടിലെ യാര്‍ഡില്‍ ഇട്ടിരുന്നു. ഇത്തരത്തില്‍ താന്‍ കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോന്‍സണിന്റെ ഇടപാടുകള്‍.

വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പോലീസില്‍ കേസ് നല്‍കുന്നതെന്ന് ഷാജി പറഞ്ഞു. അതിന് മുമ്പായി കുറേ പഴയ വാഹനങ്ങള്‍ യാര്‍ഡില്‍ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നല്‍കിയതിന് പിന്നാലെ മോന്‍സണ്‍ ചേര്‍ത്തല പോലീസില്‍ തനിക്കെതിരായി പരാതി നല്‍കി. ഡിവൈഎസ്പി സുഭാഷിനും ആലപ്പുഴ എസ്.പിക്കും പരാതി നല്‍കി.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘ഡോകട്റാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലെന്ന്‌ പരാതിക്കാർ

10 ദിവസം കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. നിരവധി വിശേഷണങ്ങൾ പേരിനൊപ്പംചേർത്തിട്ടുള്ള മോൻസൺ മാവുങ്കൽ കോസ്‌മറ്റോളജിസ്‌റ്റ്‌ ആണെന്നും പറയുന്നു.

ഇത്‌ കൂടാതെ പണം ലഭ്യമാക്കാൻ കെ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നും പറയുന്നു. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ്‌ സുധാകരൻ മോൻസനെ സഹായിച്ചത്‌.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ്‌ പറ്റിക്കുകയായിരുന്നുവെന്നാണ്‌ മോൻസനെതിരെയുള്ള പരാതി.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ്സ്‌ സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.

നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഇവയിൽ പലതും തിരുവനന്തപുരത്തുള്ള ആശാരി നിർമിച്ചു നൽകിയതാണെന്ന്‌ പറയുന്നു.

സ്വന്തംചെലവില്‍ പള്ളിപ്പെരുന്നാള്‍, അരലക്ഷത്തിന്‍റെ വാടകവീട്. മോൻസന്‍റേത് തട്ടിപ്പിന്‍റെ വിചിത്രവഴി

എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും.

കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ ’കക്ഷി’ യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്.

പുറത്തേക്ക്‌ പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക്‌ പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും.

ഇതെല്ലാം അടുത്ത തട്ടിപ്പുകൾക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.

ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.

മോന്‍സണ്‍ എന്ന ഫ്രോഡ് മോഹന്‍ലാലിനെയും പറ്റിച്ചു

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുകയാണ്. ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോണ്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. സെലിബ്രിറ്റികളെയും മറ്റ് ഉന്നതരെ വരെ ചാക്കിലാക്കിയാണ് മോന്‍സണ്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. കോടികളുടെ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ തട്ടിയ കേസിലാണ് തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തുകോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് കാട്ടിയാണ് ഇയാള്‍ പണം തട്ടിയത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വരെ ഇയാള്‍ പുരാവസ്തു നല്‍കി പറ്റിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകളും മറ്റും കാട്ടിയാണ് ഇയാള്‍ പലരെയും പുരാവസ്തു നല്‍കി പറ്റിച്ചത്. മോഹന്‍ലാല്‍ ഇയാളുടെ പുരാവസ്തു വില്‍പ്പന ഷോപ്പില്‍ എത്തിയതിനുള്ള തെളിവാണ് ഈ ഫോട്ടോകള്‍. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോന്‍സന്‍ മാവുങ്കല്‍. ഇയാളുടെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. 22,500 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശ രഹിതവായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈ അടുത്ത് രണ്ടാം വിവാഹിതനായ നടന്‍ ബാലയുടെ വിവാഹത്തിന് വരെ മോന്‍സണ്‍ സന്നിഹിതനായിരുന്നു. അത്രമാത്രം ബന്ധമാണ് സിനിമാപ്രവര്‍ത്തകരുമായി ഇയാള്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇയാളുടെ മകളുടെ വിവാഹ നിശ്ചമായിരുന്നു. ബിസിനസ് ശത്രുതയുള്ളവര്‍ മനപ്പൂര്‍വം അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.