പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്.

തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 22 കാരിയായ കൃഷ്ണപ്രിയ നേരത്തെ മരിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.

പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.