ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.