പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദനമേറ്റതിന്റെ വിവരമുള്ളത്.

കഴിഞ്ഞ നവംബര്‍ 26ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലിസില്‍ പരാതി നല്‍കി. 30ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

പേരൂര്‍ക്കട പോലിസില്‍ ഫൊറന്‍സിക് വിഭാഗം നല്‍കിയ റിപോര്‍ട്ടിലാണ് മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമുള്ളത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി.

ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകര്‍ത്തു. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന നിഗമനത്തിലാണ് പോലിസും.