പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ വാദിച്ചു.

സിസ്റ്റർ സെഫിയും താനും ഭാര്യാ-ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ. കോട്ടൂർ പറഞ്ഞതായി വാദിച്ച പ്രോസിക്യൂഷൻ തനിക്ക് തെറ്റുപറ്റിയെന്നു ഒന്നാം പ്രതിയായ ഫാദർ പറഞ്ഞെന്നും വിശദീകരിച്ചു.

ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിനുള്ള തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ച തുടരും.