എസ്. എസ്. ജയപ്രകാശ്

ജനാധിപത്യം പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ശിലകളിലാണ്.
“The will of the people, Trust in Politicians, and Strong institutions” (Guardian,2016)
അല്ലാതെ മഹദ് ഗ്രന്ഥങ്ങളായ രാമായണത്തിലോ, ബൈബിളിലോ, ഖുർആനിലോ അല്ല.

2024 ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ , മേൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങൾ വിലയിരുത്തുകയും ഇടത് രാഷ്ട്രീയത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് യുക്തി ഭദ്രമായ വാദഗതികളുമാണ് ഈ ലേഖനം പങ്ക് വെയ്ക്കുന്നത്.

കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും ദേശയീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒരു കനൽത്തരി പോലെ പ്രതിക്ഷേധം ഉയർത്തുന്നത് ഇടത്പക്ഷം മാത്രമാണ്.

മറുവശത്ത് കണ്ണോത്ത് കരുണാകരനും,അറയ്ക്കൽ പറമ്പലിൽ കുര്യൻ മകൻ ആന്റണിയും ചേർന്ന് കെട്ടിപ്പടുത്ത ഇന്ദിരാ കോൺഗ്രസ്, കൂട് വിട്ട് കൂട് മാറുന്ന വെറും രാഷ്ട്രീയ പൈങ്കിളികളുടെ കൂടാരം മാത്രമായി അധഃപ്പിച്ചിരിക്കുന്നു.പദ്മജ പോയി,അനിൽ ആന്റണിയും പോയി….!

കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞടുപ്പിൽ തങ്ങളുടെ വോട്ട് അവകാശം വിവേകപൂർവ്വം ഉപയോഗിച്ചില്ല എങ്കിൽ നമുക്ക് മാത്രമല്ല ഇന്ത്യയിലെ ആകെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ആദ്യ ശിലയായ “The will of the people” എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും. കോൺഗ്രസ് ആയി ജയിക്കുന്നവർ ആവശ്യം വരുമ്പോൾ ബിജെപി ആയി മാറും എന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു.

പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിൽ കാല് മാറാത്ത രാഷ്ട്രീയ നേതൃത്വം നമ്മുടെ രാജ്യത്ത് ഉണ്ട് എങ്കിൽ ‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാം. ഈ കാര്യത്തിൽ ഉദ്ധരിക്കാൻ പറ്റിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുരേന്ദ്രന്റെ അഭിപ്രായമാണ്;”കേരളത്തിൽ ബിജെപിയ്ക്ക് 30 സീറ്റിൽ കൂടുതൽ കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കും”. ആരെയാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത് എന്നും,എങ്ങനെയാണ് അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യവും എല്ലാ മലയാളികൾക്കും വ്യക്തമായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യം ഇല്ല എന്ന് വിചാരിക്കുന്നു.

‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ, ഇപ്പോൾ ഇടത് പക്ഷത്തിൽ മാത്രമായി ചുരുങ്ങി എന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യൻ പാർലമെന്റ് സാക്ഷിയാണ്.

രാഷ്ട്രീയ നേതൃത്വത്തിന് വിശ്വാസിത ഇല്ലാതെയാകുമ്പോളും, ജനവിരുദ്ധ നിലപാടുകൾ എടുക്കുമ്പോളും ജനത്തിന്റെ ആശാ കേന്ദ്രം ആകുന്നത് ചുവടെ പറയുന്ന സ്ഥാപനങ്ങളാണ്;

ജുഡീഷ്യറി –
തിരഞ്ഞെടുപ്പ് കമ്മീഷനുകൾ –
അഴിമതി വിരുദ്ധ ഏജൻസികൾ –
സെൻട്രൽ ബാങ്കുകളും ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികൾ –
മനുഷ്യാവകാശ കമ്മീഷനുകൾ –
സിവിൽ സർവ്വീസ് –
മീഡിയ റെഗുലേറ്ററി ബോഡികൾ-

ഇതൊക്കെയാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കണം എങ്കിൽ ആവശ്യമായ ശക്തവും നിഷ്പക്ഷവുമായ സ്ഥാപനങ്ങൾ.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജിരിവാളിനെ ജെയിലിൽ അടച്ചത്.

ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത് സന്യാസിമാർ.രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയും.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് നടത്തിയത് ബിജെപിയാണ്. എന്നാൽ പണപ്പിരിവ് നടത്തിയതിന്റെ പേരിൽ ജയിലിൽ ആയത് ആംആദ്മി പാർട്ടി നേതാവായ കേജിരിവാളാണ്.

സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഇലക്ട്രൽ ബോണ്ട് ആയി മേടിച്ച പണം എത്രയാണ് എന്ന് ബിജെപിയോ ബാങ്കോ വെളിപ്പെടുത്താൻ തയ്യാർ ആയില്ല.ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ തീയതി ഇല്ലാതെ രേഖകൾ സമർപ്പിച്ചു.കൂടുതൽ സമയം വേണം എന്ന് ആവശ്യപ്പെട്ടു.

ഇവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ഒന്ന്,6061 കോടിയ്ക്ക് മേലെ ഉള്ള പണമിടപാടിന് ഒരു ദേശസാൽകൃത ബാങ്കിന്റെ കൈയ്യിൽ ഇപ്പോൾ രേഖയില്ല.കൂടുതൽ സമയം കൊടുത്താൽ തരപ്പെടുത്തി തരാം എന്ന് പറയുന്നു.ഓരോ ചില്ലി പൈസയ്ക്കും പലിശയും പലിശയ്ക്ക് പലിശയും കൂട്ടി ഓരോ മാസവും നോട്ടീസ് അയക്കുന്ന ബാങ്ക് ആണ് 6061കോടിയുടെ തീയതി അന്വേഷിക്കാൻ സമയം ചോദിക്കുന്നത്.

ഇലക്ട്രൽ ബോണ്ട് വകയിൽ ബിജെപിയ്ക്ക് അകെ ലഭിച്ച തുക 8251കോടിയാണ് . പാർലമെന്റിൽ ആകെ 543 സീറ്റ്.ഒരു സീറ്റിൽ പരമാവധി ചിലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപ.ഇലക്ട്രൽ ബോണ്ട് വകയിൽ മാത്രം ബിജെപിയ്ക്ക് കുറഞ്ഞത് 2500 കോടി അധികമാണ്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്ന വഴി കൃത്യതയോടെ കണ്ടു പിടിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൂടുതൽ അധികാരവും ആൾ ബലവും നൽകി.ഒരുപാട് കേസുകൾ ഇഡി എടുത്തിട്ടുണ്ട്.എന്നാൽ ശിക്ഷിക്കപ്പെട്ട കേസുകൾ വെറും 5% മാത്രമാണ്.മാത്രമല്ല ഒരു കേസും ബിജെപി നേതാക്കൾക്കോ അനുഭാവികൾ ആയ വ്യവസായികൾക്കോ എതിരെ പോലും ഇ.ഡി കേസ് എടുത്തിട്ടില്ല.

ഇ.ഡി എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരേയായിരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

മാത്രമല്ല,മേല്പരിഞ്ഞിരിക്കുന്ന സ്ഥാപനങ്ങൾ അത്രയും അതി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാഴ്ചകൾ നാം ദിനവും കണ്ടു കൊണ്ടിരിക്കുന്നു.പകരം നമുക്ക് ലഭിച്ചത് ഒരു അയോദ്ധ്യയും അതിൽ ദൈവത്തിന് ഇരിക്കാൻ ഒരു കൊട്ടാര സമാനമായ കെട്ടിടവുമാണ്. എന്നാൽ ഇടതുപക്ഷത്തെ തൊട്ടപ്പോൾ ഒക്കെ ഇ.ഡി ദുര്ബലമാകുന്ന കാഴ്ചയാണ് നാം ഇത് വരെ കണ്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ രാഷ്‌ടീയ ബദൽ

ഇതിനോടകം തന്നെ സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനും മത രാഷ്ട്രീയ സങ്കൽപ്പത്തിനും എതിരെ I.N.D.I.A എന്ന ഒരു രാഷ്ട്രീയ ബദൽ ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.I.N.D.I.A മുന്നണിയുടെ ചാലക ശക്തി എന്ന് പറയുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്.

ഈ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് എന്ന ഒരു ടാർഗെറ്റ് നിശ്ചയിച്ചിട്ടുണ്ട്.

I.N.D.I.A സഖ്യം നിലവിൽ വന്നതോടെ നേരിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് 400 സീറ്റ് പോലെയുള്ള അതിമോഹം സാധ്യമാകില്ല എന്നത് ഉറപ്പാണ്.മാത്രവുമല്ല,കേജിരിവാളിന്റെ അറസ്റ്റോട് കൂടി അയോദ്ധ്യ പോലും രാഷ്ട്രീയ ഫോക്കസിൽ നിന്നും അകന്നു പോയി.ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം എന്നത് പോലും വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷ്യമായി മാറി.അതോടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടുക എന്ന തരം താണ രീതികളിലേയ്ക്ക് ബിജെപി മാറിക്കഴിഞ്ഞു.

ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു തിരുത്തൽ ശക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ ആവശ്യമായിട്ടുള്ളത്.അത് നൽകാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.ഇടതുപക്ഷത്തിന് എത്രത്തോളം സീറ്റ് കേരളത്തിൽ കൂടുതൽ കിട്ടുന്നുവോ ബിജെപി അത്രത്തോളം എതിർക്കപെടും എന്നതാണ് വസ്തുത.

എസ്.എസ്.ജയപ്രകാശ് (JP Marayoor) : കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ,
എസ്.എഫ്.ഐ കോട്ടയം ഏരിയാ സെക്രട്ടറി , സിപിഎം മൂന്നാർ ഏരിയാ കമ്മറ്റിയംഗം,
സമീക്ഷ യുകെയുടെ മുൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.