ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ രണ്ട് ക്യാബിനറ്റ് മന്ത്രിമാർക്കും രണ്ട് ഷാഡോ മന്ത്രിമാർക്കുമെതിരെ പുതിയതായി ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. മീ റ്റു വിവാദത്തിനു ശേഷം രൂപീകരിക്കപ്പെട്ട പാർലമെന്ററി കംപ്ലൈന്റ് ബോർഡിന്റെ പക്കലാണ് ഈ മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ ലഭിച്ചിരിക്കുന്നത്. സൺഡേ ടൈംസ് റിപ്പോർട്ട് പ്രകാരം 2018 മുതൽ എഴുപതോളം കംപ്ലൈന്റുകളിലായി ഏകദേശം 56 എംപിമാരാണ് ഇത്തരത്തിൽ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ലൈംഗികപരമായി തെറ്റായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുക, സ്റ്റാഫുകൾക്ക് നേരെ മോശമായി പെരുമാറുക തുടങ്ങിയവയാണ് ഇത്തരം കംപ്ലൈന്റുകളിൽ ഭൂരിഭാഗവും . കൺസർവേറ്റീവ് പാർട്ടി എംപി ഇമ്രാൻ മുഹമ്മദിനെ 2008 ൽ കൗമാരക്കാരനായ ആൺകുട്ടിയെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് കഴിഞ്ഞ ആഴ്ച പാർട്ടി പുറത്താക്കിയിരുന്നു. ഈ സംഭവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നു വന്നിരിക്കുന്നത്.


ഇത്തരം വിവാദങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സോമേർട്ടനിൽ നിന്നുള്ള എം പി ഡേവിഡ് വാർബർട്ടന്റെയും വിപ്പ് റദ്ദാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും മന്ത്രിമാരും സ്റ്റാഫുകളും തമ്മിലുള്ള ബന്ധം കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും എഫ് ഡി എ ജനറൽ സെക്രട്ടറി ഡെവ് പെൻമാൻ വ്യക്തമാക്കി.