ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവ്. 2021 ജൂലൈ 20 -ന് കാർഡിഫിലെ ബ്യൂട്ട് പാർക്കിൽ വെച്ചാണ് മൂവർ സംഘം സൈക്യാട്രിസ്റ്റ് ഡോ. ഗാരി ജെങ്കിൻസ് (54) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം 16 ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മരിച്ചു. പ്രതികളായ ജേസൺ എഡ്‌വേർഡ്‌സും (25) ലീ വില്യം സ്‌ട്രിക്‌ലാൻഡും (36) 32 വർഷം ജയിലിൽ കഴിയണം. പതിനേഴുകാരിയായ ഡയോൺ ടിംസ്-വില്യംസിന് 17 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

ഡോക്ടറെ പ്രതികൾ പാർക്കിൽ വെച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് മരിച്ചു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് അവർ ആക്രമണം നടത്തിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി ഡാനിയൽ വില്യംസ് പറഞ്ഞു. ഇത്തരം കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാനുള്ള സാധ്യത കുറവായിരിക്കും എന്നതാണ് കാരണം. സിസിടിവിയിൽ പതിഞ്ഞ ആക്രമണ ശബ്ദത്തിന്റെ ദൈർഘ്യം 28 മിനിറ്റാണ്. ഡോ. ജെങ്കിൻസ് “എന്നെ വെറുതെ വിടൂ”, “എന്നെ വിടൂ” എന്ന് ആവർത്തിച്ച് പറയുന്നത് കേൾക്കാം.

ജെങ്കിൻസിന്റെ മരണം കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്ന് ഭാര്യ പറഞ്ഞു. രണ്ട് പെൺ മക്കളും പിതാവിന്റെ മരണത്തോടെ തകർന്നുപോയി. ദയയും കരുണയുമുള്ള മനുഷ്യനായിരുന്നു ഡോ. ജെങ്കിൻസ് എന്ന് കോടതി പറഞ്ഞു. കവർച്ചാ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നും കോടതി വ്യക്തമാക്കി.