മുൻ മിസ് കേരളം അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്നായിരുന്നു അപകടകാരണം എന്നാണ് മരിച്ചവരുടെ സുഹൃത്തിന്റെ മൊഴി. ഡി.ജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ, ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് നല്‍കിയ മൊഴി.

ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.