ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.

ബുധനാഴ്ച രാവിലെ മുതൽ രാധയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാധയും ഭർത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുനൽകിയത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി വരെ രാധ മുറിയിലുണ്ടായിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് രാധയ്ക്ക് എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മറ്റുപരിക്കുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ല.

മുൻപും സ്വയം കൈകൾ കെട്ടി ഇത്തരത്തിൽ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.