ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ തെരേസ മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം തലവേദന സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന ലോക്കല്‍ ഇലക്ഷനില്‍ ടോറികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രമുഖ കണ്‍സര്‍വേറ്റീവ് അനലിസ്റ്റിന്റെ പ്രവചനം. ഏതാണ്ട് 800ല്‍ കൂടുതല്‍ സീറ്റുകളില്‍ തോല്‍വി പ്രതീക്ഷിക്കാമെന്ന് അനലിസ്റ്റ് വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മേയ് സര്‍ക്കാരിന് കഴിയാതിരിക്കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ ടോറി വിരുദ്ധ വികാരത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മേയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സ്വന്തം പാര്‍ട്ടിയിലെ വിമത നീക്കമുള്‍പ്പെടെ നേരിടാനൊരുങ്ങുന്ന മേയ്ക്ക് ലോക്കല്‍ ഇലക്ഷന്‍ ഫലം കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാക്കി മാറ്റാനാണ് സാധ്യത.

ലിബറള്‍ ഡെമോക്രാറ്റ്‌സിനോട് അഞ്ചൂറിലധികം സീറ്റുകളിലും ലേബര്‍ പാര്‍ട്ടിയോട് 300ലധികം സീറ്റുകളിലും കണ്‍സര്‍വേറ്റീവ് തോല്‍ക്കുമെന്നാണ് അനലിസ്റ്റ് റോബര്‍ട്ട് ഹെയ്‌വാര്‍ഡ് പ്രവചനം. സ്വന്തം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്ന ഹെയ്‌വാര്‍ഡ് ബ്രെക്‌സിറ്റ് പ്രതിസന്ധി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് വലിയ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ സാധ്യതയുള്ളതായി പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള പ്രധാനമന്ത്രി തെരേസ മേയ് സമര്‍പ്പിച്ച നയരേഖ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ പോരായ്മയായി ഹെയ്‌വാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഇത് തന്നെയാണ് ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിക്ക് കാരണമാവുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അതേസമയം നിലവില്‍ മേയുടെ വിഡ്രോവല്‍ നയരേഖ അംഗീകരിക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ബ്രെക്‌സിറ്റ് കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്താതെ ഇക്കാര്യത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലേബര്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെറമി കോര്‍ബന്‍ ഇക്കാര്യം വ്യക്തമാക്കി നേരത്തെ രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ വീണ്ടും സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നേരത്തെ ലേബര്‍ ആവശ്യപ്പെട്ടിരുന്നു.