തന്നെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമിക്കുന്നതായി നടന്‍ ടൊവിനോ തോമസ്. തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരെല്ലാമാണെന്ന് തനിക്ക് അറിയാമെന്നും ടൊവിനോ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിപ്പെടുത്തുന്നില്ല. ഇനി മുതല്‍ ഫേസ്ബുക്കില്‍ ആനുകാലിക വിഷയങ്ങളില്‍ പ്രതികരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ അതേ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്ക് മുന്‍പില്‍ പിന്നെ എന്തുപറഞ്ഞിട്ടും കാര്യമില്ല. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ എന്നെപ്പറ്റി എട്ട് ട്രോളുകള്‍ വന്നു. പൊതുജനങ്ങള്‍ക്കിടയില്‍ എന്റെ സ്വീകാര്യത ഇല്ലാതാക്കണമെന്ന് ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു. അതേപോലെ തന്നെ എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടോവിനോ മോശമായി പെരുമാറി എന്ന് മഞ്ഞ നിറത്തില്‍ തലക്കെട്ട് നല്‍കി ചിലര്‍ വാര്‍ത്തായാക്കി. രാത്രികാലങ്ങളില്‍ ചാറ്റ് ചെയ്യാനും ഫെയ്ക്ക് ഐഡിയില്‍ വന്ന് ചൊറിയാനും വേണ്ടി മാത്രമാണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനെയാണ് പോസിറ്റീവായുള്ള കാര്യം ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറയുന്നു.