ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അധിക്ഷേപിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. പൊലീസ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയായി മാറിയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

“കേരളാ പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബെഹ്‌റയുടെ നല്ല ചായയുണ്ട്. അതുകൊണ്ട്, പാഷാണം ഷാജിയെ ഡിജിപിയാക്കി കൂടെ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍, താന്‍ മറുപടി നല്‍കിയത് പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ്. പൊലീസിനെ ഇത്രയും മോശമായി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.” – സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വ്യക്തിയാണ് ടി.പി.സെൻകുമാർ. ഡിജിപി ആയിരിക്കെ പിണറായി വിജയൻ സർക്കാരുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ശബരിമല കർമസമിതി നേതാവാണ് സെൻകുമാർ.