കല്യാണം കഴിഞ്ഞ് നാലാം ദിവസം വിമാനം തകര്‍ന്ന് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 1ന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30) ലിന്‍ഡ്‌സി വോഗിലാര്‍ (33) എന്നിവരാണ് മരിച്ചത്.

മധുവിധു ആഘോഷിക്കാന്‍ സാഹസികമായ വിമാനയാത്ര തെരഞ്ഞെടുത്തതായിരുന്നു കോസ്റ്റാസ് ജോണും ലിന്‍ഡ്‌സി വോഗിലറും. യുണൈറ്റഡ് എയര്‍ലൈന്‍ പൈലറ്റും ഫ്‌ലൈറ്റ് ഇന്‍സ്ട്രക്റ്ററും ആയിരുന്ന കോസ്റ്റാസ് ജോണ്‍ ആയിരുന്നു ഈ ചെറുവിമാനവും നിയന്ത്രിച്ചിരുന്നത്.

വിമാനയാത്രയുടെ തല്‍സമയ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് ഓണ്‍ലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. ക്ടോബര്‍ 4ന് കൊളറാഡൊ സാന്‍വാന്‍ മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഒക്ടോബര്‍ 5 ചൊവ്വാഴ്ചയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 12.4ന് പറന്നുയര്‍ന്ന വിമാനം 15 മിനിട്ടുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ജോണിന്റെ ഭാര്യ ലിന്‍ഡ്‌സിയും എയര്‍ ഇന്‍ഡസ്ട്രിയിലെ ജീവനക്കാരിയാണ്. പരസ്പരം കണ്ടുമുട്ടി, വിവാഹിതരായി, ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോഴെ ഇരുവരേയും മരണം തട്ടിയെടുത്തത് അവിശ്വസനീയമായി തോന്നുവെന്നാണ് ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.