കാമുകനൊപ്പം നാടുവിടുന്നതിനിടെ ബൈക്ക്‌ അപകടത്തില്‍ വീട്ടമ്മ മരിച്ചു.  തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട്‌ വിളയില്‍ വീട്ടില്‍ സുമിത്ര(35)യാണു മരിച്ചത്‌. ബൈക്ക്‌ ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട്‌ തൊളിക്കോട്‌ എന്‍.എം. മന്‍സിലില്‍ അന്‍സിലി(24)നാണു പരുക്കേറ്റത്‌.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ എം.സി. റോഡില്‍ കുളനട ടി.ബി. ജങ്‌ഷനു സമീപമുള്ള വളവിലാണ്‌ അപകടം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വന്ന കൊറിയര്‍ വാഹനം അടൂര്‍ ഭാഗത്തുനിന്നു വന്ന ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് റോഡിലേക്കു വീണ സുമിത്രയുടെ ശരീരത്തിലൂടെ എതിരേ വന്ന പിക്കപ്പ്‌ വാന്‍ കയറിയിറങ്ങിയതായി സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്‌.

ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുമിത്രയെ രക്ഷിക്കാനായില്ല. മൃതദേഹം അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും തിരുവനന്തപുരത്തുനിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. സുമിത്ര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി സുമിത്ര ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നു യുവതിയുടെ ബന്ധുക്കള്‍ പോലീസിന്‌ മൊഴി നല്‍കി. വിവാഹബന്ധം പിരിയാന്‍ കേസു കൊടുത്തിരുന്നതായും പറയുന്നു.

അവിവാഹിതനായ അന്‍സില്‍ ഗള്‍ഫില്‍ ഡ്രൈവറായിരുന്നു. പ്രവാസം നിര്‍ത്തി നാട്ടില്‍ എത്തിയതാണ്‌. ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും വ്യാഴാഴ്‌ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ഇരുവരും ഒളിച്ചോടുന്നതിടെയാണ്‌ അപകടം സംഭവിച്ചതെന്നുമാണ്‌ പോലീസിനു കിട്ടിയ വിവരം.