ലണ്ടന്‍: ട്രെയിനുകളില്‍ മുമ്പില്ലാത്ത വിധം യാത്രക്കാര്‍ വര്‍ദ്ധിക്കുകയാണെന്നു സര്‍വീസുകളില്‍ യാത്രക്കാരെ കുത്തിനിറയ്ക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം ഏറ്റവും തിരക്കുള്ള റൂട്ടുകളില്‍ ഇരട്ടിയോളം യാത്രക്കാരാണ് ട്രെയിനുകളില്‍ യാത്ര ചെയ്തത്. ഇത് ശേഷിയേക്കാള്‍ 190.3 ശതമാനം അധികമാണെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. 2011ല്‍ കണക്കെടുപ്പ് തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ട്രെയിനുകളില്‍ വഹിക്കാന്‍ കഴിയുന്നതിലേറെ യാത്രക്കാരെയാണ് ഈ വിധത്തില്‍ കൊണ്ടുപോകുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടി പ്രതികരിച്ചു.

ഏറ്റവും തിരക്കുള്ളത് രാവിലെ 7.15ന് സസെക്‌സിലെ ഈസ്റ്റ് ഗ്രിന്‍സ്റ്റെഡില്‍ നിന്ന് ലണ്ടന്‍ ബ്രിഡ്ജിലേക്കുള്ള സതേണ്‍ സര്‍വീസിലാണ്. 640 പേരെ മാത്രം വഹിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നത് 1300 പേരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 213 ശതമാനമാണ് യാത്രക്കാരുടെ തിരക്കിന്റെ നിരക്ക്. ഈ രീതി തുടരുന്നത് ഏറ്റവും തിരക്കുള്ള റൂട്ടുകളില്‍ 2020ഓടെ സാധാരണ സംഭവമാകുമെന്നും ലേബര്‍ മുന്നറിയിപ്പ് നല്‍കുന്നു. റെയില്‍വേയില്‍ യാത്രക്കാരെ കുത്തിനിറക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പറയുന്നു. കണ്‍സര്‍വേറ്റീവുകളെയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

ദീര്‍ഘദൂര യാത്രക്കാരില്‍ നിന്നാണ് ഈ തിരക്കിനെപ്പറ്റി അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നതാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്ന ഏറ്റവും മോശം വിവരമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ലണ്ടനിലെ കിംഗ്‌സ്‌ക്രോസ് സ്‌റ്റേഷനിലൂടെ തിരക്കുള്ള സമയങ്ങളില്‍ കടന്നുപോകുന്ന യാത്രക്കാരില്‍ 10 ശതമാനത്തോളം പേര്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ ട്രെയിനുകളിലാണ് യാത്ര ചെയ്യുന്നതെന്നും കണക്കുകള്‍ നിരത്തി ലേബര്‍ സമര്‍ത്ഥിക്കുന്നു. ഏകദേശം 2000 യാത്രക്കാരാണ് ഇങ്ങനെ സഞ്ചരിക്കുന്നത് എന്നാണ് വിവരം.