ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഞ്ചു മാസം പ്രായമുള്ള മകന് മുല കൊടുക്കാൻ സമയം ആവശ്യപ്പെട്ട ട്രെയിനി നേഴ്സിനെതിരെ അധിക്ഷേപം. സൗത്ത് വെസ്റ്റിൽ നിന്നുള്ള 34കാരിയായ ലൂസി സെയ്‌ലിയാണ് അധ്യാപികയുടെ അധിക്ഷേപത്തിന് ഇരയായത്. ആദ്യ മകൻ എയ്ഡന് നൽകിയപോലെ തന്നെ 10 മാസത്തോളം രണ്ടാമത്തെ മകൻ സ്കോട്ടിനും മുലപ്പാൽ നൽകണമെന്ന് അവൻ ജനിച്ചപ്പോൾ തന്നെ ലൂസി തീരുമാനിച്ചിരുന്നു. ആ സമയം മൂന്നാം വർഷ നേഴ്സിംഗ് പരിശീലനത്തിലായിരുന്ന ലൂസി. സ്കോട്ട് ജനിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷം കോഴ്സിലേക്ക് മടങ്ങി. മുലയൂട്ടാനുള്ള സൗകര്യത്തിനായി സ്കോട്ടിനെ യൂണിവേഴ്സിറ്റിക്ക് എതിർവശത്തുള്ള ഒരു നേഴ്സറിയിൽ പാർപ്പിച്ചു. കോഴ്‌സിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രാക്ടീസ് അധ്യാപികയോട് ആവശ്യം അറിയിച്ചെങ്കിലും അവരത് നിരസിക്കുകയായിരുന്നു. നിയമപരമായ അവകാശത്തിന് തടസ്സം നിന്നതോടൊപ്പം “ലൂസി ഒരു വിദ്യാർത്ഥിയാണ്, ജീവനക്കാരിയല്ല” എന്ന് അവർ പറയുകയും ചെയ്തു. രോഷാകുലയായ ലൂസി ഈ വിഷയത്തിൽ തന്റെ യൂണിയനുമായി ആലോചിച്ച ശേഷം തന്റെ കുഞ്ഞിന് മുലയൂട്ടാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉറപ്പിച്ചു.

ഒരു ഘട്ടത്തിൽ, അധ്യാപികയുടെ ഓഫീസിൽ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കെ, ‘കുഞ്ഞിനെ ജനിപ്പിക്കരുതായിരുന്നു’ എന്ന് അവർ പറഞ്ഞതായി ലൂസി വെളിപ്പെടുത്തി. അധിക്ഷേപത്തെ തുടർന്ന് സർവ്വകലാശാലയിൽ പരാതിപ്പെട്ടെങ്കിലും ഉചിതമായ നടപടി ഉണ്ടായില്ല. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ഏറ്റവും പ്രധാന കാര്യമാണ് മുലയൂട്ടൽ എന്ന് ലൂസി പ്രതികരിച്ചു. ജോലിസ്ഥലത്തെ മുലയൂട്ടൽ പിന്തുണയ്ക്കാനായി നിയമപരമായ അവകാശങ്ങൾ വിപുലീകരിക്കാൻ ഈ ആഴ്ച റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ് (ആർ‌സി‌എം) ആവശ്യപ്പെട്ടു. മാർഗ്ഗനിർദ്ദേശം പല സംഘടനകളും അവഗണിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളിൽ നിന്ന് അപമാനം ഉൾപ്പെടെ മുലയൂട്ടുന്നതിൽ സ്ത്രീകൾക്ക് പല തടസ്സങ്ങളും നേരിടേണ്ടതായി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആജീവനാന്ത ആരോഗ്യത്തിനു മുലയൂട്ടൽ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയും യുണിസെഫും ശുപാർശ ചെയ്യുന്നതനുസരിച്ച് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കേണ്ടതുണ്ട്. കുഞ്ഞിന് ആദ്യ 6 മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണം. കുഞ്ഞിന് 6 മാസത്തിനു ശേഷം പോഷകാഹാരമുള്ളതും സുരക്ഷിതവുമായ പൂരക (സോളിഡ്) ഭക്ഷണങ്ങൾ നൽകികൊണ്ട് 2 വയസോ അതിൽ കൂടുതലോ പ്രായം വരെ മുലയൂട്ടൽ തുടരണം. ലോകത്തിലെ എല്ലാ മാതാപിതാക്കളെയും ഉൾപ്പെടുത്തുന്നതിനായി “മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ പ്രാപ്തമാക്കുക” എന്ന മുദ്രാവാക്യം വേൾഡ് അലൈൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ 2019 ൽ തിരഞ്ഞെടുത്തു. മുലയൂട്ടൽ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കളെ ശാക്തീകരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർക്ക് മുലയൂട്ടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, പങ്കാളികൾ, കുടുംബം, സമൂഹം, ജോലിസ്ഥലം എന്നിവ അവളെ പിന്തുണയ്ക്കുമ്പോൾ, മുലയൂട്ടൽ മെച്ചപ്പെടുന്നു. സാർവത്രിക മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക് അണുബാധയിൽ നിന്നുള്ള പരിരക്ഷ, ബുദ്ധിശക്തിയിലുള്ള വർദ്ധനവ് , അമിതഭാരത്തിനും പ്രമേഹത്തിനും എതിരായ സംരക്ഷണം, അമ്മമാർക്ക് കാൻസർ പ്രതിരോധം എന്നിവ നൽകുന്നു.