ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി.

ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും.

ഇതിനിടെ അനന്യകുമാരി അലക്സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.