ന്യൂഡല്‍ഹി: തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങിയാല്‍ മതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഒരു സര്‍ക്കാര്‍ ജോലി കിട്ടാനായി യുവാക്കള്‍ വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്നാലെ അലയുകയാണ്. ജീവിതത്തിലെ നിര്‍ണായക സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ വര്‍ഷം 5 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം. ബാങ്കില്‍ നിന്നും 75000 രൂപ വായ്പയെടുത്ത് കച്ചവടം തുടങ്ങിയാല്‍ 25000 രൂപ മാസം സമ്പാദിക്കാം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് ബിപ്ലബ് ദേവ് പറഞ്ഞു.

യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിശദീകരണമുണ്ട്. അതേ സമയം നേരത്തെ നടത്തിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസ പോസ്റ്റുകള്‍ക്ക് കാരണമായിരുന്നു.