ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ലിസ് ട്രസ്. ടോറി നേതൃയോഗത്തിൽ മാക്രോൺ യുകെയുടെ “സുഹൃത്താണോ ശത്രുവോ” എന്ന ചോദ്യത്തെ തുടർന്നായിരുന്നു പരാമർശം. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, “വാക്കുകളിലൂടെയല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് താൻ അദ്ദേഹത്തെ വിലയിരുത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത കൺസർവേറ്റീവ് നേതാവും പ്രധാനമന്ത്രിയും ആകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ട്രസ്, നോർവിച്ചിലെ അവസാനത്തെ നേതൃയോഗത്തിൽ നടത്തിയ പരാമർശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുതിയ മാധ്യമ സ്ഥാപനമായ ടോക്ക്‌ടിവിയുടെ ക്വിക്ക്‌ഫയർ എന്ന പ്രോഗ്രാമിനിടയിലായിരുന്നു അഭിപ്രായം പ്രകടനം. എന്നാൽ ഇതേ ചോദ്യം ഋഷി സുനകിനോട് ചോദിച്ചപ്പോൾ മിസ്റ്റർ മാക്രോൺ ഒരു സുഹൃത്താണെന്നായിരുന്നു മറുപടി.

അതേസമയം, ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ എനെര്‍ജി പ്രൈസ് ക്യാപ് 3500 പൗണ്ടിന് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ താന്‍ പ്രധാനമന്ത്രി ആയാല്‍, ഊര്‍ജ്ജ ബില്ലുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിനുള്ള അടിയന്തര സഹായ നടപടികള്‍ കൈക്കൊള്ളുമെന്ന് ലിസ് വ്യക്തമാക്കി. ഒരു അടിയന്തര എനര്‍ജി ബജറ്റ് കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. അടുത്തിടെ ലിവർപൂളിൽ ഒമ്പതു വയസ്സുകാരി ഒലിവിയ പ്രാറ്റ്-കോർബെൽ വെടിയേറ്റു മരിച്ചതിനെ കുറിച്ചും കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടും എന്നതിനെ കുറിച്ചും ചോദ്യം ഉയർന്നു. വിഷയത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളുമാണ് ഉയർന്നത്.