ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോറിസ് ജോൺസൻെറ രാജിക്ക് ശേഷം ബ്രിട്ടന്റെ 56-മത്തെ പ്രധാനമന്ത്രിയായി ലിസ് ട്രസ്. പുതിയൊരു സർക്കാർ രൂപീകരിക്കാൻ രാജ്ഞി ട്രസിനോട് ആവശ്യപ്പെട്ടു.സ്കോട്ട്ലൻഡിലെ രാജ്ഞിയുടെ വസതിയായ ബാൽമോറൽ കൊട്ടാരത്തിലാണ് അധികാര കൈമാറ്റം പൂർത്തിയാക്കിയത്. രാജ്ഞി ഇന്ന് റൈറ്റ് ഹോണറബിൾ എലിസബത്ത് ട്രസിനെ സ്വീകരിക്കുകയും പുതിയ ഒരു സർക്കാരിനെ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായുള്ള വിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടു. രാജ്ഞിയോടൊത്തുള്ള 40 മിനിറ്റ് അഭിമുഖത്തിന് ശേഷം ജോൺസണും ഭാര്യ ക്യാരിയും ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് യാത്രയായതിന് പിന്നാലെയാണ് അധികാര കൈമാറ്റം നടന്നത്.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനും കുതിച്ചുയരുന്ന ഊർജ്ജബില്ലുകൾ തടയുന്നതിനുമായുള്ള പദ്ധതികൾ ഉടനെ നടപ്പാക്കേണ്ടതിനാൽ ട്രസിന് ഉടനെതന്നെ ലണ്ടനിലേക്ക് മടങ്ങേണ്ടതുണ്ട്. അതിനാൽ തന്നെ വിജയമാഘോഷിക്കാനുള്ള സമയം ട്രസിന് വളരെ കുറവാണ്. പ്രതിവർഷം ഗാർഹിക ഊർജ്ജബല്ലുകൾ 2500 പൗണ്ടായി കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ആളുകൾ അടയ് ക്കേണ്ടതായി കണക്കാക്കിയിരിക്കുന്ന തുകയേക്കാൾ ഇത് ആയിരം പൗണ്ട് കുറവാണ്.

രാജ്ഞിയെ സന്ദർശിക്കാൻ വേണ്ടി ട്രസ് തൻെറ ഭർത്താവിനോടൊപ്പം പ്രത്യേക വിമാനത്തിൽ ബാൽമോറൽ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചിരുന്നു. ഇവരുടെ വിമാനം പ്രതികൂല കാലാവസ്ഥ മൂലം ഏകദേശം 20 മിനിറ്റോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടതിനുശേഷം ആണ് ലാൻഡ് ചെയ്തത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തൻെറ അവസാന പ്രസംഗം ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ വച്ച് രാവിലെ ബോറിസ് ജോൺസൺ നടത്തിയിരുന്നു.