വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ നമുക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാം. നമുക്കാവശ്യമായ അളവില്‍ ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യാം. എന്നാല്‍ ഓഫീസുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ എസികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് സ്വന്തം ഇഷ്ടാനുസരണം അവയെ നിയന്ത്രിക്കാന്‍ കഴിയാറില്ല. യുകെയിലെ എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയില്‍ ഓഫീസുകളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ടത്രേ! ഓഫീസിലെ ടെംപറേച്ചര്‍ നിയന്ത്രണം സംബന്ധിച്ച് അഞ്ചില്‍ രണ്ട് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എയര്‍ കണ്ടീഷന്റെ പേരില്‍ സഹപ്രവര്‍ത്തകരുമായി പോരടിച്ചിട്ടുണ്ടെന്ന് യുകെയിലെ 42 ശതമാനം ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തണുപ്പ് കൂടുതലാകുന്നു എന്നാണ് ഇവരില്‍ 41 ശതമാനം പേരുടെ പരാതി. എന്നാല്‍ എസിയിലും വിയര്‍ത്ത് ഉരുകുന്നുവെന്ന് 36 ശതമാനം പേര്‍ പറയുന്നു. പത്തില്‍ നാലു പേര്‍ക്കെങ്കിലും ഓഫീസിലെ എയര്‍കണ്ടീഷനിംഗ് കടുത്ത തണുപ്പായാണ് അനുഭവപ്പെടുന്നതത്രേ! 21 ഡിഗ്രിയാണ് ഓഫീസുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന ശരാശരി താപനില. എന്നാല്‍ 18 ഡിഗ്രിയായി ഇത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഓഫീസിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി തൊഴിലുടമകളാണ് നടപടിയെടുക്കേണ്ടതെന്നാണ് മൂന്നില്‍ രണ്ട് ജീവനക്കാരും കരുതുന്നത്.

2018 സമ്മര്‍ അടുത്ത കാലത്ത് അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. ഇതാണ് എയര്‍കണ്ടീഷനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടത്. ഈ സമ്മറില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനായി ഓഫീസില്‍ നിന്ന് എക്‌സ്‌ക്യൂസുകള്‍ പറഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ സമ്മതിക്കുന്നു. 2000 ഓഫീസ് ജീവനക്കാരില്‍ 31 ശതമാനം പേര്‍ ഈ വിധത്തില്‍ ചെയ്തതായി സമ്മതിച്ചു.