ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേർ യുകെയിൽ അറസ്റ്റിലായി. ഇവർക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത് . പാർലമെന്ററി ഗവേഷകനായ ക്രിസ്റ്റഫർ കാഷ് (29), ക്രിസ്റ്റഫർ ബെറി (32) എന്നിവർക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത് .


ഒരു വിദേശ രാജ്യത്തിന് പ്രധാനപ്പെട്ട രേഖകൾ നൽകിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം എന്ന് മെറ്റ് പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ പോലീസ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്ന് വിശേഷിപ്പിച്ചു. ഓക്‌സ്‌ഫോർഡ്‌ഷെയറിലെ വിറ്റ്‌നിയിൽ നിന്നുള്ള മിസ്റ്റർ ബെറി, ലണ്ടനിലെ വൈറ്റ്‌ചാപലിൽ നിന്നുള്ള മിസ്റ്റർ കാഷ് എന്നിവരെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.


അറസ്റ്റിലായ കാഷിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രത്യേകിച്ച് കൺസർവേറ്റീവ് എംപിമാരുമായും ഒരു മിനിസ്റ്ററുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇയാൾ തൻറെ സൗഹൃദം രഹസ്യ വിവരങ്ങൾ ചോർത്താൻ ദുരുപയോഗിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2022 ജനുവരി 20നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് കാഷ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. 2021 ഡിസംബർ 28 നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് ബെറി രഹസ്യ വിവരങ്ങൾ ചോർത്തിയത്.എന്നാൽ തങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാർ യുകെയിൽ അറസ്റ്റിലായ സംഭവം ദുരുദ്ദേശപരമായ അപവാദം എന്നാണ് ചൈന വിശേഷിപ്പിച്ചത്.