കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ഗ്ലൈഡര്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.

രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.