ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഏഴ് ദിവസമായി തുടരുന്ന സമരം നിർത്തിവച്ചു. ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കാനിരുന്ന പ്രതിഷേധവും മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. അധികൃതരുമായി നടത്തിയ ചർച്ചകളിൽ ഉണ്ടായ പുരോഗതിയെ തുടർന്നാണ് ഈ തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അടുത്ത ആഴ്ച്ചകളിൽ എല്ലാം സാധാരണ നിലയിൽ എത്തുമെന്ന് യു‌സി‌യു ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് പ്രേരിപ്പിച്ചത്.

ചർച്ചകൾ ക്രിയാത്മകമായ രീതിയിൽ മുൻപോട്ട് പോകാൻ അടുത്ത രണ്ടാഴ്ചത്തേക്ക് പണിമുടക്കുകൾ നിർത്തിവക്കുകയാണെന്നാണ് ഗ്രേഡി പറഞ്ഞു. യൂണിയനും സർക്കാരും തമ്മിൽ പെൻഷൻ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു ദശാബ്ദത്തിലേറെ മുമ്പ് ആരംഭിച്ചതാണ്. എന്നാൽ അക്കാദമിക് ജീവനക്കാർ ഉപയോഗിക്കുന്ന പെൻഷൻ പദ്ധതിയുടെ പുനർമൂല്യനിർണ്ണയത്തോടെയാണ് ഇത് വീണ്ടും ചർച്ചയായത്. പുതിയ സ്കീം പ്രകാരം പെൻഷൻ സംഭാവനകൾ വർധിക്കുകയും ഭാവി ആനുകൂല്യങ്ങൾ കുറയുകയും ചെയ്യുന്നതായാണ് യൂനിയൻെറ പരാതി. 2023-ൽ നടന്ന പരിശോധനയിൽ ഈ സ്കീമിൽ 1.8 ബില്യൺ പൗണ്ട് മിച്ചമുള്ളതായി കണ്ടെത്തി. ഇതിന് പിറകെയാണ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തൊഴിലുടമകൾ പുനഃസ്ഥാപിക്കണം എന്ന ആവിശ്യം ശക്തമായത്.