കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവ് വധക്കേസില്‍ പ്രതിയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റില്‍. കീഴടങ്ങാന്‍ ഉദയഭാനു സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണു സൂചന.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഉദയഭാനു ഒളിവിലായിരുന്നു. കീഴടങ്ങാന്‍ തയാറാകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ചോദ്യം ചെയ്യലിനായി ഉദയഭാനുവിനെ ഉടന്‍ തൃശ്ശൂരിലേയ്ക്ക് കൊണ്ടുപോകും. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നു എന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന വാദം.