ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനിലെ സുരക്ഷാ വകുപ്പ് മന്ത്രി ടോം തുഗെന്ധത് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി തുഗെന്ധത് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ‘ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 10) ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, സുരക്ഷാ മന്ത്രി ടോം തുഗെന്ധത്, ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനെ ശക്തമാക്കുന്നതിനായാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചത്,’ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഇതിലൂടെ ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സര്‍ക്കാരിന് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കും. ജോയിന്റ്-എക്സ്രീം ടാസ്‌ക് ഫോഴ്‌സ് വഴി ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന സംയുക്ത പ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിക്കാനും സാധിക്കും,’ പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. വിഘടനവാദികളും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളും ബ്രിട്ടനിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും നേരെ ആക്രമണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

‘ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ടോം തുഗെന്ധതിനെ കണ്ടതില്‍ സന്തോഷം. ഇന്ത്യയും യുകെയും എങ്ങനെ തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാമെന്ന് ചര്‍ച്ച ചെയ്തു. നിലവിലെ ആഗോള സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ നിരവധി അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്,’ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സുരക്ഷാ മുൻകരുതലുകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും കൊൽക്കത്തയിൽ നടക്കുന്ന ജി20 യോഗത്തിൽ പങ്കെടുക്കുന്നതിനുമാണ് തുഗെന്ധത് ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.