കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 218,724 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ടെസ്റ്റിംഗ് വഴി കണ്ടെത്തിയ ഈ ഇന്‍ഫെക്ഷന്‍ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ യുകെയില്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ആകെ രോഗികളുടെ എണ്ണം 1,269,878 ആയി. ഒരാഴ്ച മുന്‍പത്തേക്കാള്‍ 51 ശതമാനമാണ് വര്‍ദ്ധന.

രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെങ്കിലും രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാത്തതും മരണനിരക്ക് ഇരുന്നൂറിൽ താഴെത്തന്നെ സ്ഥിരമായി നിൽക്കുന്നതുമാണ് കോവിഡിന്റെ നാലാം തരംഗത്തിൽ ആശ്വാസമേകുന്ന കാര്യം. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും ഇതിൽതന്നെ പകുതിയോളം പേർക്ക് മൂന്നാമത്തെ ബുസ്റ്റർ ഡോസ് നൽകാനായതുമാണ് കോവിഡിന്റെ നാലാം വരവിൽ തുണയായത്.

തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റാണ് ഡിസംബര്‍ ആദ്യം മുതല്‍ കൊറോണാ കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. ലണ്ടനില്‍ പിടിമുറുക്കിയ ശേഷമാണ് മറ്റ് മേഖലകളിലേക്ക് ഈ വേരിയന്റ് വ്യാപിച്ചത്. രാജ്യത്ത് അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം.

കഴിഞ്ഞ വിന്ററില്‍ ആല്‍ഫാ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രേഖപ്പെടുത്തിയ ദൈനംദിന കേസുകളുടെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ കോവിഡ് കേസുകള്‍. ക്രിസ്മസ്, ന്യൂ ഇയര്‍ കാലയളവില്‍ റിപ്പോര്‍ട്ടിംഗ് മെല്ലെപ്പോക്കില്‍ ആയതോടെ ഔദ്യോഗിക കണക്കുകളെയും ഇത് ബാധിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും നാല് ദിവസത്തെയും, വെയില്‍സില്‍ നിന്ന് രണ്ട് ദിവസത്തെയും കണക്കുകളാണ് ഒരുമിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ മാത്രം 148,725 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 15,044 കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. റെക്കോര്‍ഡ് കേസുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാരും അധികമായി അവധിയെടുക്കുന്നുണ്ട്. ഇതുമൂലം എന്‍എച്ച്എസ് ഏതാനും ആഴ്ചകള്‍ കൂടി കാര്യമായ സമ്മര്‍ദം നേരിടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.

ലോക്ഡൗൺ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പത്താം തിയതി മുതൽ ദിവസേന ഒരുലക്ഷത്തിലേറെ ക്രിട്ടിക്കൽ വർക്കർമാർക്ക് ദിവസേന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തും. പൊതുഗതാഗതം. ഭക്ഷ്യസംസ്കരണം, അതിർത്തി രക്ഷാസേന, ഹെൽത്ത് വർക്കർമാർ, ഡെലിവറി സർവീസുകാർ എന്നിവർക്കാകും ഇത്തരത്തിൽ ദിവസേനയുള്ള ടെസ്റ്റുകൾ നടത്തുക.

എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ സമാനമായ ഭയപ്പെടുത്തുന്ന അവസ്ഥകളാണ് ഉണ്ടാവുകയെന്നും, ഇതിനെ നേരിടാന്‍ പുതിയ വിലക്കുകളില്‍ വരില്ലെന്നുമാണ് ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. പ്ലാന്‍ ബി വിലക്കുകള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകാനാണ് താന്‍ ക്യാബിനറ്റില്‍ നിര്‍ദ്ദേശിക്കുകയെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍എച്ച്എസ് യുദ്ധസന്നാഹത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു.

ഒമിക്രോണ്‍ പീക്കില്‍ എത്തുന്നത് ഏത് വിധത്തിലാകുമെന്നത് അനുസരിച്ചാണ് യുകെയിലെ പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ബൂസ്റ്റര്‍ സര്‍വീസുകളും, ഹെല്‍ത്ത് സര്‍വീസും, വിരമിച്ച ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെയും സഹായത്തോടെ മുന്നോട്ട് പോകാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.