ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ വരവിനു ശേഷം തകർച്ചയിലേക്ക് നീങ്ങിയ സമ്പദ്‌വ്യവസ്ഥ, പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിൽ ജിഡിപി 0.9% വർദ്ധിച്ചതായി നാഷണൽ സ്റ്റാറ്റിസ്ടിക്സ് ഓഫീസ് അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള നിലയെ മറികടന്നത്. നവംബറിൽ ജിഡിപി 0.4% വർദ്ധിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ തെറ്റികൊണ്ടായിരുന്നു ഈ വളർച്ച. എന്നാൽ ഒമിക്രോണിന്റെ വ്യാപനത്തിനും പ്ലാൻ ബി അവതരിപ്പിച്ചതിനും ശേഷം വളർച്ച വീണ്ടും മന്ദഗതിയിലായതായി ആശങ്കയുണ്ട്.

സമ്പദ്‌വ്യവസ്ഥയിലെ വളർച്ച ബ്രിട്ടീഷ് ജനതയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു. നിർമ്മാണ മേഖലയിലെ 3.5% വളർച്ചയാണ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചതെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ മേഖലയും മെച്ചപ്പെട്ടു. 300 വർഷത്തിനിടയിൽ കണ്ട ഏറ്റവും കടുത്ത മാന്ദ്യത്തിലേക്കായിരുന്നു കോവിഡ് രാജ്യത്തെ തള്ളിവിട്ടത്.

ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ കനത്ത നഷ്ടങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥ വീണ്ടെടുത്തതും ഒക്ടോബർ – നവംബർ മാസങ്ങളിലാണ്. എന്നാൽ 2022ലെ ആദ്യ മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പ്രത്യാഘാതങ്ങളും തൊഴിലാളികളുടെ നിരന്തരമായ ക്ഷാമവും ഈ വർഷം ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന നികുതികളും പണപെരുപ്പവും മലയാളികൾ അടക്കുമുള്ള ഭൂരിഭാഗം കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും.