ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച രേഖപ്പെടുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്വ്യവസ്ഥ 0.6 ശതമാനം വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. സേവനമേഖലയിലെ ശക്തമായ മുന്നേറ്റമാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്. ഉൽപാദന, നിർമാണ മേഖലകളും വളർച്ചയിൽ പങ്കുവഹിച്ചു.

ഇറാനുമായുള്ള യുദ്ധസാഹചര്യം രൂക്ഷമായ മാർച്ചിൽ പോലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ 0.3 ശതമാനം വളർച്ച നേടി. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനെക്കാൾ ഉയർന്ന വളർച്ചയാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര മേഖലകളിൽ ഉണ്ടായ മുന്നേറ്റമാണ് സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിച്ചതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് അറിയിച്ചു. ഉൽപാദന മേഖല 0.3 ശതമാനവും നിർമ്മാണ മേഖല 1.5 ശതമാനവും വളർച്ച കൈവരിച്ചു.

സമ്പദ്വ്യവസ്ഥയുടെ ഈ മുന്നേറ്റം സർക്കാരിന്റെ സാമ്പത്തിക പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രതികരിച്ചു. എന്നാൽ ലേബർ പാർട്ടി സർക്കാരിന്റെ നയങ്ങളും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വവും ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാകുന്നുണ്ട്. വരും മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകാമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നുണ്ട്.











Leave a Reply