ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ യുദ്ധവും അതിനെ തുടർന്നുണ്ടായ ഊർജവില വർധനവും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. ഏപ്രിലിൽ രാജ്യത്തിന്റെ ജിഡിപി (GDP) 0.1 ശതമാനം കുറഞ്ഞതായി ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ചിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിട്ടത്.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ആഗോള ഊർജവിലകൾ ഉയർന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. സേവനമേഖലയിലെ ഉൽപാദനം 0.2 ശതമാനം ഇടിഞ്ഞപ്പോൾ നിർമാണമേഖലയിൽ 0.1 ശതമാനം വർധനയുണ്ടായി. കായിക മത്സരങ്ങൾ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ നടന്ന ചില പരിപാടികൾ റദ്ദാക്കപ്പെട്ടത് ബ്രിട്ടനിലെ സേവനമേഖലയെ ബാധിച്ചതായും അധികൃതർ വ്യക്തമാക്കി.

ഊർജച്ചെലവും വായ്പാചെലവും വർധിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തയാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ, തൊഴിൽവിപണി കണക്കുകൾ യുദ്ധത്തിന്റെ യഥാർഥ സാമ്പത്തിക ആഘാതം കൂടുതൽ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.











Leave a Reply