ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിൽ 2020 ൽ യുകെയിലെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞതിൻെറ നേർകാഴ്ചകൾ പുറത്തുവന്നു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സിൻെറ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം യുകെ സമ്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയ ഇടിവ് 9.9 ശതമാനമാണ്. ഇത് നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിൻെറ ഇരട്ടിയോളം വരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിനെ പ്രതിനിധീകരിച്ച് ജോനാഥൻ അത്തോ പറഞ്ഞു. നവംബറിൽ 2.3 ശതമാനമായി വളർച്ചാനിരക്ക് കുറഞ്ഞിരുന്നു. എന്നിരുന്നാലും ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഡിസംബറിൽ അത് 1.2 ശതമാനമായി.

മഹാമാരിയുടെ ഫലമായി ലോകമൊട്ടാകെ എല്ലാ രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധി നേരിടുന്നതായി ചാൻസലർ റിഷി സുനക് പറഞ്ഞു. ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിരവധി ആളുകളെയും ബിസിനസിനെയും സാരമായി ബാധിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് സമ്പദ് വ്യവസ്ഥയുടെ പുനസ്ഥാപനത്തിൻറെ ചില നല്ല സൂചനകൾ കാണുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ വസന്തത്തിൻെറ തുടക്കം വരെ നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം ഏതാനും മാസങ്ങൾ കൂടി നീണ്ടു നിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.