ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുകയാണ്. ഭൂരിപക്ഷം ജനങ്ങളും വാക്സിൻ എടുത്തതിനാൽ കോവിഡിന്റെ മുൻ വ്യാപനത്തിൽ ആശുപത്രി പ്രവേശനം കുറവായിരുന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ രോഗ വ്യാപനം കൂടിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡാം ജെന്നി ഹാരിസ് മുന്നറിയിപ്പ് നൽകി.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനൊപ്പം ആശുപത്രി കേസുകളും വർദ്ധിച്ചത് രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏൽപിച്ചിരിക്കുന്ന സമ്മർദ്ദം അതിഭീകരമായിരിക്കുമെന്നാണ് മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കകം 32 ശതമാനമാണ് കുതിച്ചുയർന്നത്.

ഇംഗ്ലണ്ടിൽ ജൂൺ 30 -ന് ഏകദേശം 9000 ആശുപത്രി കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഏറ്റെടുത്തത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദങ്ങളാണ് രോഗ വ്യാപനം കടുത്തതാകാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.3 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതായത് യുകെയിൽ 30 -ല്‍ ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.