ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഭവന വില കുതിച്ചുയരുന്നു. മെയ് മാസത്തിൽ വില റെക്കോർഡ് ഉയരത്തിലെത്തിയിട്ടും വീടിന്റെ വില ഇനിയും ഉയരുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ് പക്കാരിൽ ഒരാൾ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി സമയപരിധി അടുക്കുമ്പോൾ മെയ് മാസത്തിൽ ശരാശരി വിൽപ്പന വില ഏകദേശം 22,000 പൗണ്ട് ഉയർന്നതായി ഹാലിഫാക് സ് പറഞ്ഞു. ഹാലിഫാക് സിൽ നിന്നുള്ള പ്രോപ്പർട്ടി മാർക്കറ്റിന്റെ പ്രതിമാസ വിവരണത്തിൽ, മെയ് മാസത്തിൽ ഒരു വീടിന്റെ വില 1.3% ഉയർന്നതായി കാണുന്നു. 2020 മെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആദ്യമായി ലഘൂകരിച്ചതിന് ശേഷം ഭവന വിപണി വീണ്ടും സജീവമായിരുന്നു. ശരാശരി ഭവന വിലയിൽ ഏകദേശം 22,000 പൗണ്ട് ചേർത്തിട്ടുണ്ടെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. ഇത് 9.5% വാർഷിക വർദ്ധനവ് അടയാളപ്പെടുത്തുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണിത്.

കഴിഞ്ഞയാഴ്ച നാഷണൽ‌വൈഡ് നടത്തിയ ഒരു സർവേയിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. വിലയിൽ വർഷം തോറും 10.9 ശതമാനം ഉയരുന്നുവെന്നും 2014 ഓഗസ്റ്റിനുശേഷം ഏറ്റവും വേഗതയേറിയ നിരക്കാണെന്നും അവർ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് ചില ബ്രിട്ടീഷുകാർ പല രീതിയിൽ സമ്പാദ്യം സൃഷ്ടിച്ചതിനാൽ ജൂൺ അവസാനത്തോടെ വിലകൾ ഇനിയും ഉയരുമെന്ന് ഹാലിഫാക്സ് മാനേജിംഗ് ഡയറക്ടർ റസ്സൽ ഗാലി പറഞ്ഞു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വാങ്ങുന്ന വീടുകളുടെ ഘടനയും മാറിക്കഴിഞ്ഞു. നഗരങ്ങൾക്ക് പുറത്ത് പൂന്തോട്ടങ്ങളുള്ള വലിയ വീടുകളിൽ താൽപ്പര്യം തോന്നി എത്തുന്നവരുടെ എണ്ണവും ഉയർന്നു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തുടരുകയാണെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ വേഗത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം, വരാനിരിക്കുന്ന കുറച്ചു കാലത്തേയ്ക്ക് വീടിന്റെ വില ഉയരുന്നതിന് കാരണമാകുമെന്ന് ഗാലി കൂട്ടിച്ചേർത്തു. ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത് വെയിൽസിലാണ്. കഴിഞ്ഞ വർഷം വീടുകളുടെ വില 11.9 ശതമാനം വർദ്ധിച്ച് ശരാശരി 190,345 പൗണ്ടിലെത്തി. 2005 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ വർധന. “ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലണ്ടൻ പ്രോപ്പർട്ടി വില ഇതിനകം തന്നെ വളരെ ചെലവേറിയതാണെന്ന കാര്യം വിസ്മരിക്കരുത്. ” ഗാലി വെളിപ്പെടുത്തി.