മാത്യു പുളിക്കത്തൊട്ടിയിൽ

ജൂലൈ 2 ന് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബിൽ വച്ചു നടക്കുന്ന യു.കെ.കെ.സി.എ കൺവൻഷന് ആപ്തവാക്യം നൽകാൻ ഇനി അവശേഷിക്കുന്നത് ഏതാനം ദിവസങ്ങൾ മാത്രം. ഏപ്രിൽ 9 ശനിയാഴ്ച്ച അർദ്ധരാത്രിയ്ക്കു ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതൽ ആവേശത്തോടെ തീരം പുൽകാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കു ശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാൻ ആപ്തവാക്യങ്ങളുടെ അനസ്യൂതമായ എൻട്രികളാണ് യു.കെ.കെ.സി.എ ജനറൽ സെക്രട്ടറി ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്. യു.കെ.കെ.സി.എ കൺവൻഷൻ്റെ പ്രധാന ആകർഷണമായ, ക്നാനായ യുവജനങ്ങൾ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന സ്വാഗത നൃത്തത്തിൻ്റെ വരികൾ ആപ്തവാക്യത്തിനനുസരിച്ചാണ് രചിക്കപ്പെടുന്നത്.

ഇളകി മറിയുന്ന മഹാസാഗരം പോലൊരു ക്നാനായ കൺവൻഷൻ്റെ ആഴങ്ങളിൽ ഒളിച്ചു കിടക്കുന്ന പവിഴമുത്തായ ആപ്തവാക്യ രചനയ്ക്ക് ഇതാദ്യമായി ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. മാർച്ച് 29 ന് അവസാനിക്കേണ്ടിയിരുന്ന ആപ്തവാക്യ സ്വീകരണത്തിൻ്റെ അവസാന തീയതി ഏപ്രിൽ 9 ശനിയാഴ്ച്ചയിലേക്ക് നീട്ടിയത്, പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ്.