ലണ്ടൻ ∙ മൃഗങ്ങളോടു ക്രൂരത കാട്ടിയാൽ അഞ്ചുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് അവതരിപ്പിക്കുന്ന പുതിയ ബില്ലിലാണ് ആറു മാസം മാത്രമായിരുന്ന തടവുശിക്ഷ അഞ്ചു വർഷമാക്കി ഉയർത്താൻ നിർദേശിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ നിയമത്തിന് പ്രാബല്യമുണ്ടാകും.

വളർത്തുനായകൾ, പൂച്ചകൾ, ഫാമിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള അതിക്രമങ്ങൾക്കാവും ശിക്ഷ ബാധകമാകുക. പൊലീസ് നായ്ക്കൾ, പന്തയക്കുതിരകൾ, വിവിധ സേനകളുടെ ഭാഗമായുള്ള കുതിരകൾ എന്നിവയ്ക്കും ഇതിലൂടെ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കും.

പുതിയ ആനിമൽ വെൽഫെയർ (സെന്റൻസിംങ്) ബില്ലിന് പബ്ലിക് കൺസൾട്ടേഷൻ കാലയളവിൽ മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽനിന്നും ലഭിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനുള്ള ഭേദഗതിക്ക് കൺസൾട്ടേഷനിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിലായാൽ യൂറോപ്പിൽ മൃഗസംരക്ഷണത്തിന് ഏറ്റവും ശക്തമായ നിയമമുള്ള രാജ്യമായി ബ്രിട്ടൻ മാറും.