ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിനോട് അനുബന്ധിച്ച് മാസ്ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിൻവലിച്ചിട്ട് രണ്ടര വർഷമായി. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാൻ സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാസ്ക് ധരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളിൽ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

യുകെയിൽ നിരവധി ആശുപത്രികൾ ഇപ്പോൾതന്നെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും കർശനമായി മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിനെചിലർ പിന്തുണയ്ക്കുമ്പോൾ തന്നെ വിമർശിക്കുന്നവരും ഒട്ടേറെയാണ്. കോവിഡിന്റെ വിവിധ വകഭേദങ്ങളായ JN.1 , Juno എന്നിവ രാജ്യത്ത് പടർന്നു പിടിക്കുന്നതു മൂലം മറ്റൊരു കോവിഡ് തരംഗത്തിന്റെ വാക്കിലാണോ രാജ്യം എന്ന ഭയപ്പാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ .

ചുമ , തുമ്മൽ എന്നിവയിൽ നിന്ന് മറ്റുള്ളവരെയും തങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡോ. സലിഹ ആഹ്സൽ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ മാസ്കുകൾ നിർബന്ധിതമാക്കുന്നതിനെതിരെ വൻ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വരുന്നുണ്ട്. ഇനി ഒരിക്കലും ആ നനഞ്ഞ തുണി തന്റെ മുഖത്തെ കെട്ടില്ലെന്ന് കോളമിസ്റ്റായ പീറ്റർ ഹിച്ചൻസ് പറഞ്ഞത് വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.