റ്റിജി തോമസ്

മോട്ടോർ വേയിൽ നിന്ന് ബാർനെറ്റിലെ താമസസ്ഥലത്ത് എത്തിച്ചേരാൻ ഏകദേശം 20 മിനിറ്റ് യാത്ര ഉണ്ടായിരുന്നു. മോട്ടോർ വേയിൽ നിന്ന് മാറിയുള്ള ആ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ഇടതൂർന്ന് നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വഴി. കാടിൻറെ മധ്യത്തിലൂടെയുള്ള യാത്ര പോലെ. ലണ്ടൻ പോലെ ഒരു സ്ഥലത്ത് ഇത്ര ഹരിതാഭമായ വഴി എനിക്ക് അത്ഭുതമായിരുന്നു. വഴികളായ വഴികളുടെ ഇരുവശത്തും വീടുകളും കടകളും തിങ്ങിനിറഞ്ഞു നിൽക്കുന്ന നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒരു പ്രത്യേകതയായി എനിക്ക് തോന്നി .

ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ രണ്ട് നില ബിൽഡിംഗ് ആണ്. താഴെയും മുകളിലുമായി രണ്ടുകൂട്ടർക്ക് താമസിക്കാം. മുകളിലെ അപ്പാർട്ട്മെൻറ് ആണ് ഞങ്ങൾക്കായി അനുവദിച്ചിരുന്നത്. വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം കോമ്പൗണ്ടിന് അകത്ത് ഇല്ലാത്തതുകൊണ്ട് റോഡിൽ കാറ് പാർക്ക് ചെയ്യേണ്ടതായി വന്നു. കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു പകരം വീടിൻറെ മുൻപിലായി സാമാന്യം ഭേദപ്പെട്ട ഒരു പൂന്തോട്ടം ഒരുക്കിയിരുന്നു. ഗ്രേറ്റർ ലണ്ടനിലെ ബാർനെറ്റിലെ കോനാട്ട് റോഡിലാണ് ഞങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്ത ഹോംസ്റ്റേ.

ഹോംസ്റ്റേയുടെ താക്കോൽ കൈമാറാൻ ഉടമയായ ബെഞ്ചമിൻ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 2000- ൽ നൈജീരിയയിൽ നിന്ന് കുടുംബസമേതം ലണ്ടനിൽ എത്തിയതാണ് ബെഞ്ചമിൻ. തുടക്കത്തിൽ പല ജോലികളും ചെയ്തെങ്കിലും അധികം താമസിയാതെ ഹോംസ്റ്റേയുടെ ബിസിനസ് ആരംഭിച്ചു. ഒന്നിൽ തുടങ്ങി പലതായി ഇന്ന് ലണ്ടനിൽ പല ഭാഗത്തായി 11 ഓളം ഹോംസ്റ്റേകളാണ് ബെഞ്ചമിൻ നടത്തുന്നത്.

 

കസ്റ്റമറിനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്യും. ആവശ്യക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. രണ്ട് ബെഡ്റൂം വിശാലമായ ഹാളും കിച്ചനും ബാത്റൂമും അടങ്ങിയ വീടിന്റെ ഉൾവശം ബെഞ്ചമിൻ ഞങ്ങൾക്കായി കാണിച്ചുതന്നു. വീടിന്റെ ഉള്ളിലെ താപനില ക്രമീകരിക്കാനുള്ള സംവിധാനം ഉൾപ്പെടെ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി. താമസക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഹോംസ്റ്റയുടെ എല്ലാ മുറികളിലും പതിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ചില നിർദ്ദേശങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. യുകെ സ്മൃതിയിൽ വീടുകളുടെ നിർമ്മാണ രീതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് പോലെ ബാത്റൂമിലുള്ള കുളിക്കുന്നതിനുള്ള ബാത്ത് ടബ്ബിന് വെളിയിൽ വെള്ളം വീണാൽ അത് താഴത്തെ നിലയിലേയ്ക്ക് പനച്ചിറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് പല കാര്യങ്ങളിലും താമസക്കാർ നല്ല രീതിയിൽ അച്ചടക്കം പാലിച്ചിരിക്കണം.

20 മിനിറ്റുകൊണ്ട് ബെഞ്ചമിൻ എല്ലാം പറഞ്ഞ് വിടവാങ്ങി. ഇനി ഹോംസ്റ്റേ വെക്കേറ്റ് ചെയ്യുമ്പോൾ ബെഞ്ചമിനെ കാണേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങുമ്പോൾ താക്കോൽ എവിടെ വെയ്ക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു.ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു .ഒട്ടും സമയം കളയാതെ ഞങ്ങൾ ലണ്ടനിലേക്ക് തിരിച്ചു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.