റ്റിജി തോമസ്
സമയം 5 മണി കഴിഞ്ഞു. തണുപ്പ് കൂടി കൊണ്ടേയിരിക്കുന്നു. ലണ്ടനിലെ ആദ്യ രാത്രി സമാഗതമാകുന്നു. മാഡം തുസാഡും ലണ്ടൻ ഐയും സന്ദർശിച്ചതിന്റെ സന്തോഷത്തിൽ ഇന്നത്തെ ഞങ്ങളുടെ യാത്ര അവസാനിപ്പിച്ച് ബെഞ്ചമിന്റെ ഹോംസ്റ്റേയിലേക്ക് തിരിക്കുന്നതിന് മുമ്പ് ലണ്ടൻ ബ്രിഡ്ജ് കൂടി കാണാൻ ഞങ്ങൾ തീരുമാനിച്ചു.
അലസഗമനം എന്നു തന്നെ പറയാം. ഇന്നിനി വേറെ എവിടെയും പോകാനില്ല. ലണ്ടൻ ഐയിൽ കയറിയപ്പോൾ തന്നെ ലണ്ടൻ ബ്രിഡ്ജിന്റെ ഗാംഭീര്യം കണ്ടിരുന്നു . തേംസ് നദിയുടെ കുറുകെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന ലണ്ടൻ ബ്രിഡ്ജിന്റെ ലണ്ടൻ ഐയിൽ നിന്നുള്ള ആകാശ കാഴ്ച നയന മനോഹരമാണ്.
ഞാൻ ഒരറ്റത്തുനിന്ന് നടത്തം ആരംഭിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള പല ഭാഷ സംസാരിക്കുന്നവരുടെ ഇടയിലൂടെ . സായന്തനം ആയതുകൊണ്ടാണെന്ന് തോന്നുന്നു നല്ല തിരക്കുണ്ട്. തേംസിൻ്റെ ഓളപരപ്പിനെ തഴുകിയെത്തുന്ന കാറ്റ് രാവിലെ ആരംഭിച്ച യാത്രയുടെ ക്ഷീണം പമ്പ കടത്തി. തേംസിന്റെ മുകളിലെ പാലത്തിലൂടെ നടക്കുമ്പോൾ ഞാൻ ശരിക്കും പമ്പയെ കുറിച്ച് ഓർത്തു. കൂടാതെ മണിമലയാറും എൻറെ മനസ്സിൽ കടന്നുവന്നു. എൻറെ പിതാവിൻറെ നാടായ മുണ്ടക്കയത്ത് കൂടി ഒഴുകി മാതാവിൻറെ നാടായ മണിമലയിൽ കൂടി ഭാര്യയുടെ നാടായ കുട്ടനാട്ടിൽ എത്തുന്ന മണിമലയാറാണ് ചെറുപ്പം തൊട്ടേ പരിചയമായ നദി.
മണിമലയാറിന്റെ നീളം 90 കിലോമീറ്റർ ആണെങ്കിൽ 346 കിലോമീറ്റർ ദൈർഘ്യമുള്ള തേംസ് ആണ് ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി. ലോകത്തിലെ ഒട്ടുമിക്ക നാഗരികതയും വളർന്നുവന്നത് നദീതടങ്ങളിലും സമുദ്ര തീരങ്ങളിലുമായാണ്. ലണ്ടന്റെ ചരിത്രവും വ്യത്യസ്തമല്ല. 2000 വർഷത്തെ പഴക്കമുള്ള ലണ്ടന്റെ നഗര ചരിത്രത്തിന് തേംസിൻ്റെ സ്ഥാനം വളരെ വലുതാണ്. സഹസ്രാബ്ദങ്ങളായി ലണ്ടന്റെ വളർച്ചയും സംസ്കാരവും രൂപപ്പെടുത്താൻ തേംസ് നദിയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്.
വ്യവസായവത്കരണം തേംസ് നദിയെയും മലിനമാക്കി. ശുദ്ധീകരിച്ച തേംസിലെ വെള്ളമാണ് ലണ്ടൻ്റെ ദാഹമകറ്റുന്നത്.
സമയം ഇനിയും ബാക്കിയാണ് . ഒരു പക്ഷേ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നെങ്കിൽ ലണ്ടനിലും അടുത്ത പ്രദേശങ്ങളിലുമായി ജോലിചെയ്യുന്ന പരിചയക്കാരെ കാണാൻ സാധിക്കുമായിരുന്നു. മാക്ഫാസ്റ്റിലെ തന്നെ വിദ്യാർത്ഥികളായ കൃഷ്ണനും ഷൈലശ്രീയും ഇവിടെയുണ്ട്. ലണ്ടൻ എന്ന് പറയുമ്പോഴും പലർക്കും നല്ല യാത്രാദൂരമുണ്ട്. രണ്ട് ദിവസം കൊണ്ട് ഒട്ടനവധി സ്ഥലങ്ങൾ കാണേണ്ടതുള്ളതുകൊണ്ട് ഒരു പ്രത്യേക സമയം പറഞ്ഞുള്ള ഒത്തുചേരൽ സാധ്യമായിരുന്നില്ല. എങ്കിലും ജോയലും ലെറിഷും അവരുടെ ഒരു സുഹൃത്തിനെ മുൻകൂട്ടി വിവരം അറിയിച്ച് കാണുവാൻ സാധിച്ചു. ഹരികൃഷ്ണൻ കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയാണ്. ഇപ്പോൾ ലണ്ടനിൽ സ്റ്റുഡൻറ് വിസയിൽ എത്തിയതാണ്. ഹരികൃഷ്ണനുമായി കുറെ സമയം ചെലവഴിച്ചതിനുശേഷം ഞങ്ങൾ ബെഞ്ചമിന്റെ ഹോം സ്റ്റേയിലേക്ക് തിരിച്ചു.

റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.











Leave a Reply