ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അഴിമതികൾക്കെതിരെയുള്ള ദേശീയ നടപടിയുടെ ഭാഗമായി സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ കോൾഡ് കോളുകളും യുകെ നിരോധിക്കും. വ്യാജ ഇൻഷുറൻസ് ഉൽപ്പന്നങ്ങളോ ക്രിപ്‌റ്റോകറൻസി സ്കീമുകളോ വിൽക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ആണ് പുതിയ നിയമം നിലവിൽ വരുന്നത്. ഏതെങ്കിലും ഉൽപ്പന്നം വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോളുകൾ നിരോധനത്തിന്റെ പരിധിയിൽ വരും. ഇതിനായി 500 ജീവനക്കാർ അടങ്ങുന്ന പുതിയ ഫ്രോഡ് സ്ക്വാഡും രൂപീകരിക്കും. എന്നാൽ സർക്കാരിൻെറ ഈ പുതിയ തീരുമാനം “വളരെ വൈകി”പ്പോയെന്ന് ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും കുറ്റപ്പെടുത്തി.

നിലവിൽ യുകെയിലെ ഫ്രോഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയർന്നുവരുകയാണ്. കണക്കുകൾ പ്രകാരം ഇത്തരം ചതി കുഴിയിൽ എല്ലാ ദിവസവും 15 പേരിൽ ഒരാൾ ഇരയാകുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത്, 41 ദശലക്ഷം ആളുകൾക്കാണ് സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും ലഭിച്ചതെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. പുതിയ നിയമത്തിൻെറ പരിധിയിൽ എല്ലാ തരത്തിലുള്ള കോൾഡ് കോളുകളും വരുമെന്ന് സർക്കാർ അധികൃതർ അറിയിച്ചു.

പുതിയ നിയമം നടപ്പിലാക്കുമ്പോൾ ക്രിപ്‌റ്റോകറൻസി സ്കീമുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന കോൾ ലഭിക്കുന്ന ഒരാൾക്ക് അതൊരു തട്ടിപ്പാണെന്ന് അറിയാനാവും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരം കൊണ്ട് തകർക്കുന്ന തട്ടിപ്പുകാർക്കെതിരെ ഉള്ള നീക്കമാണ് പുതിയ നിയമമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.