പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി സഹായം തേടി. യുഎന്നില്‍ പിന്തുണയ്ക്കണമെന്ന് സെലന്‍സ്കി അഭ്യര്‍ഥിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദി യുക്രെയ്നിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പച്ചു. അതേസമയം, യുഎന്നിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തു.

റഷ്യയ്ക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുന്ന പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത്. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് സെലന്‍സ്കി വിശദീകരിച്ചു. ഒരുലക്ഷത്തിലധികം പേര്‍ അതിക്രമിച്ച് കടന്നതായും ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും പറഞ്ഞു. ഇവരെ തുരത്താന്‍ ഒന്നിച്ചുനില്‍ക്കണം.

യുഎന്നില്‍ യുക്രെയ്ന്‍ അനുകൂലമായ രാഷ്ട്രീയ പിന്തുണയും സെലന്‍സ്കി അഭ്യര്‍ഥിച്ചു. ജീവനും സ്വത്തും നഷ്ടമാകുന്നതില്‍ തീവ്രമായ മനോവേദനയുണ്ടെന്ന് മോദി പറഞ്ഞു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തു. വിദ്യാര്‍ഥികള്‍ അടക്കം യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്നും സെലന്‍സ്കിയോട് മോദി പറഞ്ഞു.

അതേസമയം യുഎന്നില്‍ ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടില്‍ റഷ്യന്‍ സ്ഥാനപതികാര്യാലയം നന്ദി അറിയിച്ചു. നയതന്ത്ര, പ്രതിരോധ സഹകരണം ഉൗന്നിപ്പറഞ്ഞ റഷ്യ യുക്രെയ്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുമെന്നും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ മോദി റഷ്യന്‍ പ്രസിഡന്‍റുമായി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രെന്‍ സ്ഥാനപതി െഎഗോര്‍ പൊളിഖ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.