ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻകാർക്ക് ഒന്നരവർഷം കൂടി വിസയുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻ വംശജർക്ക് ഇതിനായി ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. അടുത്ത ആഴ്ചയാണ് റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയതിന്റെ രണ്ടുവർഷം പൂർത്തിയാകും.
റഷ്യ – ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഏകദേശം 200 ,200 ഉക്രൈൻ വംശജർ യുകെയിലെത്തിയതായാണ് കണക്കുകൾ. യുകെയിൽ എത്തുന്ന ഉക്രൈൻ വംശജർക്ക് മൂന്ന് വർഷത്തേയ്ക്കാണ് വിസ നൽകുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ആദ്യം വന്നവരുടെ വിസകൾ 2025 മാർച്ചിൽ കാലഹരണപ്പെടും. രാജ്യത്തുടനീളമുള്ള ജനങ്ങൾ ഉക്രൈൻ വംശജർക്ക് അഭയം കൊടുക്കുന്നതിൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് മൈഗ്രേഷൻ മിനിസ്റ്റർ ടോം പർസ് ഗ്ലോവ് പറഞ്ഞു. സംഘർഷത്തിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് സുരക്ഷിത താവളമൊരുക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ ഉക്രൈൻ സംഘർഷം അവസാനിക്കുമ്പോൾ അഭയാർത്ഥികളായി യുകെയിലെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുമെന്നാണ് ധാരണ. യുദ്ധം തുടങ്ങിയത് മുതൽ ഉക്രൈയിന് നിർലോഭമായ പിന്തുണയാണ് യുകെ നൽകി വരുന്നത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിയതിൽ റഷ്യ ഉക്രൈൻ സംഘർഷത്തിന് നിർണ്ണായക പങ്കുണ്ട്. യുദ്ധം മൂലം എനർജി ബിൽ കുതിച്ചുയർന്നത് രാജ്യത്തെ ജനങ്ങളെ ആകെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.