ന്യൂസ് ഡെസ്ക് മലയാളം യുകെ

25 വയസ്സിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി ഉടൻ. ബ്രിട്ടീഷുകാരുടെ പുകവലി എങ്ങനെ നിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അവലോകനത്തിൽ നേതൃത്വം നൽകുന്ന പുകവലി വിരുദ്ധ സംഘടനയാണ് ന്യൂസിലൻഡിൽ ഇതിനോടകം അവതരിപ്പിച്ച സമാനമായ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പരിഗണിക്കുന്നതായി പറഞ്ഞത്. ആത്യന്തികമായി പുകവലി നിർത്താനുള്ള ശ്രമത്തിൻെറ ഫലമായി ഭാവിതലമുറയ്ക്ക് അവിടുത്തെ നിയമ നിർമ്മാതാക്കൾ സിഗരറ്റ് നിരോധിച്ചിരുന്നു. ഇതിൻപ്രകാരം 2008നു ശേഷം ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ചിൽഡ്രൻസ് ചാരിറ്റി ബെർനാഡോയുടെ മുൻ സിഇഒ ആയ ജാവേദ് ഖാൻ ആണ് സ്വതന്ത്ര അവലോകനത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അടുത്തമാസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് റിപ്പോർട്ട് ചെയ്യും. എത്ര പ്രായപരിധി വരെ ഉള്ളവർക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്നതിനെപ്പറ്റി താൻ ഗൗരവമായി ചിന്തിക്കുകയാണ് എന്ന് മിസ്റ്റർ ഖാൻ പറഞ്ഞു.

ന്യൂസിലാൻഡിലെ മാതൃക ശരിയാണോ എന്നും 25നു പകരമായി പ്രായപരിധി 19, 20, 21 ആക്കുന്നതിനെ പറ്റി ഉള്ള വാദം ഉയരുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായുള്ള രാജ്യത്തുടനീളമുള്ള പുകവലി നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. കൂടാതെ സിഗരറ്റ് ഉപയോഗം 2019-ൽ 15.8 ശതമാനം ആയിരുന്നെങ്കിൽ അത് 2020-ൽ 14.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2030 തോടുകൂടി പുകവലി രഹിതമാക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിൽ ഇപ്പോഴും ആറ് ദശലക്ഷത്തോളം പുകവലിക്കാർ ഉണ്ട്. നമുക്ക് തടയാൻ സാധിക്കുന്ന മരണത്തിൻെറ ഏറ്റവും വലിയ കാരണം പുകയിലയാണ്. 2019-ൽ മാത്രം പുകയിലയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 64,000 പേരാണ് മരണപ്പെട്ടത്.