ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെത്തി മാസങ്ങൾക്കുള്ളിൽ അസൈലങ്ങൾ അവകാശപ്പെടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് ഓഫീസ് മേധാവികൾ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ്. 2021 ഒക്ടോബർ 1 നും 2022 സെപ്റ്റംബർ 30 നും ഇടയിൽ, രാജ്യത്ത് താമസിക്കുന്ന ആദ്യ വർഷത്തിനുള്ളിൽ 3,000 വിദ്യാർത്ഥികളാണ് അസൈലങ്ങൾക്കായുള്ള ക്ലെയിമുകൾ നടത്തിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ, ബംഗ്ലാദേശിൽ നിന്നാണ് ഏകദേശം 1,600 ഓളം പേർ ഉൾപ്പെടുന്നത്. ഈ കണക്കുകൾ ഇമിഗ്രേഷൻ മേധാവികളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൃത്യമായ പശ്ചാത്തല പരിശോധന ഇല്ലാതെ, കോഴ്സുകൾ ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് കോഴ്സ് ഓഫറുകൾ നൽകരുതെന്ന് കർശന നിർദേശം എമിഗ്രേഷൻ മേധാവികൾ യൂണിവേഴ്സിറ്റികൾക്ക് നൽകിയിട്ടുണ്ട്. പലരും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഘാനയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി അപേക്ഷകളിൽ 100 ​​ശതമാനം കുതിപ്പ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിൽ, നാലിലൊന്ന് പേരും വ്യാജ രേഖകൾ ഹാജരാക്കിയാണ് അഡ്മിഷനായി അപേക്ഷിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ അഭയാർത്ഥികൾ വരുന്നതുപോലെയാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്.

യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനുള്ള ഒരു മാർഗമായി പലപ്പോഴും വിദേശികൾ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതായി ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ, തൊഴിൽ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ അലൻ സ്മിതേഴ്‌സ് പറഞ്ഞു. സംഭവത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു.