നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ പീഡന കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. കേസിന് സ്റ്റേ അനുവദിച്ചതിനെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചരുന്നു. അഴിമതി ആരോപണം നേരിടുന്ന അഭിഭാഷകനാണ് ഉണ്ണിമുകുന്ദന് വേണ്ടി കേസിൽ ഹാജരായത്.

അതേസമയം അഭിഭാഷകൻ തെറ്റായ വിവരങ്ങൾ നൽകിയാണ് കേസിന് സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്ത് തീർപ്പാക്കിയെന്ന് കാണിച്ച് കോടതിയിൽ നൽകിയ രേഖ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് സ്റ്റേ നീക്കിയത്.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകന്റെ ജൂനിയർ വക്കീലാണ് പകരം ഹാജരായത്. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അഭിഭാഷകൻ മറുപടി പറയണമെന്ന് കോടതി വ്യക്തമാക്കി. ഉണ്ണിമുകുന്ദൻ മറുപടി സത്യവാങ് മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.